Saturday 26 July 2014

കണ്ണീരുപ്പു കുഴച്ചൊരുപിടി പച്ചരി ചോറുമായ്
കടന്നു പോകുന്നീവഴി കർക്കിടകം
രാമായണത്തിന്റെ നേർത്ത ശീലുകൾ
രാഗാദ്രമായിയെന്നെ തഴുകി തലോടുന്നു

മുപ്പതു നാളിലെ നോമ്പിന്റെ പുണ്യം
മുറുകെ പിടിച്ചെന്റെ സോദരൻ പറയുന്നു
കടന്നു പോകുന്നതൊരു ജന്മ സുകൃതം
കനിഞ്ഞു നല്കട്ടെ വിശുദ്ധിയും ശക്തിയും

കരളിൽ നമ്മുക്കെന്തു വെറുപ്പും, മടുപ്പും
കരങ്ങൾ കോർത്തിണക്കാം പൊറുക്കാം
വിശ്വാസം വ്യത്യസ്തമെങ്കിലും നമ്മളീ
വിശ്വത്തിൽ വന്നു പിറന്നവർ സോദരർ

പുണ്യനാളുകൾ പകുത്തു നല്കുന്നു
പങ്കുവയ്ക്കാനുള്ള മനസും മനുഷ്യത്വവും
വിശുദ്ധഗ്രന്ഥങ്ങൾ പറഞ്ഞു തരുന്നു
വിലപെട്ട ജന്മം സ്നേഹം വളർത്താൻ

ഗ്രന്ഥങ്ങളെ ചൊല്ലി കലഹിച്ചു നമ്മളീ
ഗന്ധർവ്വലോകം കൊലക്കളമാക്കല്ലേ
പകർത്തുനല്കരുതാരും വിദ്വോഷം
പുണരാം പുണ്യനാളുകൾ സഹോദരരായി

No comments:

Post a Comment