Wednesday, 17 December 2014

കുഞ്ഞു ചകിരി നാരുകൾ കൊണ്ടവർ
കൊച്ചുകളിവീടുണ്ടാക്കി കളിക്കുന്നു
കാറ്റേ വീശി പറത്തികളയരുതിളം
കാറ്റിലുലഞ്ഞവർ ചിരിച്ചുവളരട്ടെ
മുത്തുപോലുള്ളൊരീ പുഞ്ചിരിയെന്തിനു
മരണം കൊടുത്തു കെടുത്തികളയുന്നു
മുത്തുനബിയുടെ പൊന്നോമനകളിവർ
മുത്തം കൊടുത്തു വളർത്തിയെടുക്കുക
ഏതുദേശവേഷഭുഷാദികളെങ്കിലും മക്കൾ
സർവ്വേശ്വരന്റെ സ്യഷ്ടികൾ സ്വത്തുക്കൾ
ഏകോദരസോദരർ നമ്മളീ ലോകത്തിൽ
സമാധാനത്തിന്റെ വിത്തുവിതയ്ക്കുക
മതങ്ങൾ കൊണ്ടകലാതിരിക്കുവാൻ
മനുഷ്യഗുണഗണങ്ങൾ കൊടുത്തു വളർത്തുക
മഞ്ഞുപോൽ നേർത്തൊരീ പുഞ്ചിരി വിശ്വത്തിൽ
മനസുകൾ തമ്മിലൊരൈക്യം വളർത്തട്ടെ

Thursday, 11 December 2014

വാക്കുകൾ കൊണ്ടു വിഷം തളിച്ചു നാം
വിസ്മരിച്ചീടുന്നു പവിത്രമീ സൗഹൃദം
നെഞ്ചകം പിളർത്തുന്ന വാളിനെക്കാൾ ഭീകരം
വഞ്ചനയൊളിപ്പിച്ചു ചിരിക്കുന്ന സൗഹൃദം

Tuesday, 4 November 2014

ഒരു പന്തിയിൽ രണ്ടു ഭോജനം


അതിജീവനത്തിനു ചുംമ്പനം വില്ക്കുന്നവരും
പുരോഗമനത്തിനു ചുംമ്പനം വില്ക്കുന്നവരുമുണ്ട്
വിശപ്പകറ്റാൻ തുണിയുരിയുന്നവരും
വിപ്ളവം വരുത്താൻ തുണിയുപേക്ഷിക്കുന്നവരുമുണ്ട്
മറയ്ക്കാനുള്ളതിനു വഴികാണാതെ ഒരു പക്ഷം
മറയ്ക്കേണ്ടതൊക്കെ തുറന്നു കാട്ടുന്ന മറുപക്ഷം
എന്നാൽ ആദ്യത്തെ കൂട്ടർ തൊട്ടുകുടാത്തവരും
രണ്ടാമത്തെ കുട്ടർ വിശിഷ്ടാഥികളുമാകുന്നു
പുരോഗമനവാദികൾ യഥേഷ്ടം അശ്ലീലം വിളമ്പുന്നു
കൈയ്യടിച്ചും ആർത്തുവിളിച്ചും നാമവയെ ഭക്ഷിക്കുന്നു
ശ്ലീലമെങ്കിലും അശ്ലിലമാകുമോ എന്നു ഭയക്കുന്നവരെ
നമ്മൾ അയിത്തം പറഞ്ഞു മാറ്റിനിർത്തുന്നു
ഒരു പന്തിയിൽ രണ്ടു ഭോജനം

Monday, 15 September 2014

മാസ്മരിക വർണ്ണങ്ങളൊരുക്കി
മാടിവിളിക്കുന്നു ക്ഷണികമീ ജീവിതം
സന്തോഷാശ്രു കണ്ണൂനീർ തുള്ളികൾ
സമ്മിശ്രവികാര സല്ലാപ ലോകം
ഇന്നത്തെ സ്നേഹിതൻ നാളെ നിശാചരൻ
ഇവിടെ കാപട്യമലങ്കാരം ഭൂഷണം



Thursday, 11 September 2014


അരി തിളയ്ക്കുന്നതിനൊപ്പം
അമ്മയുടെ മനസും തിളയ്ക്കുന്നുണ്ട്
ഇടയ്ക്കിടയ്ക്ക് കണ്ണുകൾ പുറത്തേയ്ക്ക്
ഇടറിയിടറി വരുന്നത് അച്ഛനാണോയെന്ന്
അടിയും തൊഴിയും തെറിയും കഴിഞ്ഞിന്നും
അമ്മയുടെ കണ്ണീരുപ്പ് കലർന്ന കഞ്ഞി കുടിക്കണം
ഉറക്കെ ചിരിക്കാതെയും ഉച്ചത്തിൽ കരയാതെയും
എത്രനാളിങ്ങനെ..................
കണ്ണീരിനില്ലാത്ത വിലയാണു കള്ളിനു
“കോടതി കോപ്പ്”

 

Sunday, 31 August 2014

ദിർഹവും ദിനാറും റിയാലുമങ്ങനെ
കനവിലൊരായിരം പ്രതീക്ഷകളിങ്ങനെ
മൂല്ല്യങ്ങളേറിയും കുറഞ്ഞും മനസിൽ
പീലിനിവർത്തിയാടുന്ന നേരം
പ്രയാസമാണെങ്കിലും പ്രവാസമേ...
പറിച്ചെറിയുന്നതെങ്ങനെ ഞാൻ നിന്നെ

Monday, 11 August 2014

കടമായിജന്മം കനിഞ്ഞു തന്നവൾ അമ്മ
കരക്കാരറിയെ കരം പകർന്നവൾ ഭാര്യ
കരളിൽ വാൽസല്ല്യ ചൂടുപകർന്നവൾ മകൾ
ഇങ്ങനെ ബന്ധങ്ങൾ ചുറ്റും നിറയുമ്പോൾ
അമ്മതൻ വയറ്റിലൊരുമിച്ചുറങ്ങണ്ട
ചരടിനാൽ ബന്ധിച്ചു വിളിച്ചുണർത്തണ്ട
ചാരത്തുനിൽപ്പവൾ സോദരിയെന്നറിയുവാൻ
രക്ഷചരടു ബന്ധിച്ചോർക്കണ്ട
രക്ഷാകവചമായി കൂടെയുണ്ടാവാൻ