Wednesday, 26 March 2014

അടുക്കളയിൽ തേങ്ങാചമ്മന്തിയുടെ വാസന
അടുപ്പത്ത് നേർത്ത് മൊരിഞ്ഞ ചൂട് ദോശ
പശുവിൻപാലൊഴിച്ച് കൊഴുപ്പിച്ച കടുത്ത ചായ
പാത്രത്തിൽ നിറഞ്ഞങ്ങനെ പൂവൻ പഴവും ചെറുപഴവും
വിളിച്ചുണർത്തുന്നത് അമ്മ
വിളിപുറത്ത് അമ്പലകുളം
തേയ്ച്ചുകുളിക്കാൻ ഈഞ്ച
തലയിൽ തേയ്ക്കാൻ കൈതോന്നിയെണ്ണ
മനം നിറഞ്ഞ് ആലിലകണ്ണൻ
മധുരം ചാലിച്ച വെണ്ണ
കൈതപൂവിന്റെ മണം
കൊതിയോടെ വേകുന്ന പുന്നെല്ലുപായസം
സ്വർണ്ണവർണ്ണത്തിലതിരിട്ട നെല്പാടങ്ങൾ
സർവ്വവും മറക്കുവാൻ പറയുന്ന ഇളം കാറ്റ്
കാതിലൊരിമ്പമായി പാദസ്വരകിലുക്കം
കണ്ടിട്ടും കാണാത്തൊരിഷ്ടം
അമ്പലമണിയല്ല ആറരയുടെ അലാറം
അമ്പലവും ആൽത്തറയും ഇളം കാറ്റുമൊക്കെ
സ്വപ്നങ്ങൾ കലാകാരന്മാരാണു തീർച്ച
സ്വർഗ്ഗത്തിലേയ്ക്കു അവ നമ്മെയും കുട്ടാറുണ്ട്
പിറന്ന നാടൊരു സ്വർഗ്ഗം തന്നെ
പ്രവാസികൾക്കെങ്കിലും ........

Monday, 24 March 2014

മഴക്കാലത്താണു,  സൗഹ്രദത്തിന്റെ കുടചൂടി
മുഖപുസ്തകത്തിലെത്തുന്നത്
മനുഷ്യത്വത്തിന്റെ ചായമുണങ്ങുന്നതു വരെ
മഴ നനയാതെ നില്ക്കാമെന്നു കരുതി
മതവാദികളും മതേതരവാദികളും ചേർന്ന്
മഴയത്തേയ്ക്കു പിടിച്ചു തള്ളി
മനുഷ്യത്വത്തിന്റെ കടുത്ത ചായം ഉരുകിയൊലിക്കുന്നത്
മൗനമായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളു
മനുഷ്യനായി മാറാനെത്തിയവരൊക്കെയും
മികച്ച മതാനുഭാവികളായി മാറി

Wednesday, 19 March 2014

“ബാഷ്പാഞ്ജലിയോടെ പ്രണാമം”

വിടരുന്നതിൻ മുന്നേ കൊഴിഞ്ഞതീ ചെമ്പകം......
വാനിൽ തിളക്കമേറുന്നതാം താരകം
കശക്കിയെറിഞ്ഞു കളഞ്ഞെങ്കിലും രാജീവനീ
കരളിൽ നിറഞ്ഞുനില്ക്കയാണു ജീവനായി
അങ്ങു തെളിച്ചതാം പാതയാണിപ്പോഴും ...
ഞങ്ങൾ യുവാക്കൾക്കു യാത്രയൊരുക്കുന്നതും
അങ്ങു കൊളുത്തിയ ദീപമാം വാക്കുകൾ
ഞങ്ങൾക്കിരുട്ടിൽ വെളിച്ചമാകുന്നതും
ഇൻഡ്യയെകുറിച്ചങ്ങു കണ്ടകിനാക്കൾ
ഇനി വരും നാളൊന്നിൽ യാഥാർഥമാകുന്നതും
വികസനത്തിൻ ചിറകിലേറി നമ്മൾ
വിദൂരത്തിലേയ്ക്കു കുതിച്ചുയരുന്നതും
മാർഗദർശിയായി കുടെയുണ്ടാവുമീ ചിത്രം
മരിക്കാത്ത ദീപ്തസ്മരണകൾ മാതിരി

Tuesday, 11 March 2014

പഠിക്കാൻ പോകുമ്പോഴാണു കാണിക്ക വഞ്ചി കാണുന്നത്
പള്ളികുടത്തിൽ പോകാത്ത ദൈവത്തിനു കോടികൾ
പുത്തനാശയത്തിനു രുപം കൊടുക്കാൻ
പുസ്തകങ്ങൾ അമ്പലകുളത്തിലേയ്ക്ക്

ആല്മരത്തിനു ചുവട്ടിൽ ചമ്രം പടിഞ്ഞിരിപ്പായി
ആദ്യമാദ്യം അന്നത്തിനുള്ളതായി പിന്നെ
ആതുരാലയങ്ങളും അനാഥശാലകളുമായി
ആത്മവ്യാപാരശാലകളിൽ മനുഷ്യമാംസം വരെയായി
ദൈവത്തിനിപ്പോൾ തിരക്കുകളേയില്ല
കാണിക്കവഞ്ചിയ്ക്ക് പഴയ ഭാരവും,
ഞങ്ങൾക്കു വേണ്ടത്,
കെട്ടിപിടിക്കാത്ത ഉമ്മവയ്ക്കാത്ത പാവ ദൈവത്തെയല്ല
ആത്മീയതയുടെ മൊത്തവ്യാപാരിയായ ആൾദൈവത്തെ
ശുഭവസ്ത്രധാരിയായ ഒരു മതവികാരം
എന്റെ മനസിലും വ്യണപെടുന്നുണ്ട്
അത്, വിശ്വാസം വ്യണപെട്ടതുകൊണ്ടല്ല
വ്യാപാരം വ്യണപെട്ടതുകൊണ്ടാണു


Saturday, 8 March 2014


കാച്ചെണ്ണയും രാസനാദിപൊടിയും മണക്കുന്ന
പഴമയുടെ മണമുള്ള അമ്മമ്മയുടെ മുറി
വാൽസല്ല്യത്തോടെ മാറ്റിവയ്ക്കുന്ന നാണയതുട്ടുകൾ
സ്നേഹം ചാലിച്ച് ഉപ്പും പുളിയും മുളകുമലിയിച്ച്
അമ്മയുരുട്ടി തരുന്ന പച്ചരിചോറിന്റെ രുചി
പള്ളികുടത്തിലേയ്ക്കുള്ള ഓട്ടത്തിനിടയിൽ
പടിവാതിക്കലമ്മയുടെ ആകാംഷപൂണ്ട നോട്ടം
എത്രവട്ടം തല്ലിപിണങ്ങിയാലും
പിന്നെയും തല്ലുവാങ്ങുവാനെത്തുന്ന കുഞ്ഞുപെങ്ങൾ
അച്ഛന്റെ തല്ലിലെൻ മനസുനോവുമ്പോൾ
കണ്ണീർതുടയ്ക്കുന്ന സ്നേഹവായ്പ്
താലിചരടിൽ ഞാൻ കോർത്തെടുത്ത ബന്ധം
തരളിത സ്നേഹത്തിന്റെ താങ്ങായ് മാറുന്നു
പരിഭവത്തിന്റെ നേർത്ത പിണക്കങ്ങളുണ്ടെങ്കിലും
പ്രിയതമയൊരാശ്വാസമാകുന്നു
കുഞ്ഞു കാലടികൾ ചവിട്ടയവളീ
നെഞ്ചിലേറി മാനം കാണുമ്പോൾ
കഠിനമാകുമേതച്ഛന്റെ ഹ്യദയവും
മാനുഷ്യത്തിന്റെ മധുരം രുചിക്കുന്നു
സ്ത്രീകൾ ഇവരെന്റെ വീട്ടുകാരവർ
നേർവഴികാട്ടി ചുറ്റും സുഗന്ധം വിരിക്കുമ്പോൾ
കാണുവതെങ്ങനെ മറിച്ചൊരു കാഴ്ചകൾ
മഞ്ഞനിറമുള്ള കണ്ണട ചാർത്തി ഞാൻ

Saturday, 15 February 2014


ഒരിത്തിരി വെള്ളമുണ്ടിപ്പഴും വറ്റാതെ
ഹ്യത്തിലെപ്രണയകിണറിന്റെ ആഴങ്ങളിൽ
അരികിലുണങ്ങിയ ഓർമ്മതന്നിലകളെ
ആർത്തുപുല്കികിടക്കയാണീ തോയം
കൈകളെത്തിച്ചു കുമ്പിളിൽ കോരി
ചുണ്ടോടുപ്പിച്ച നേരം
വെള്ളതുള്ളികളിലിടയ്ക്കു തെളിയുന്നു സഖീ
വെള്ളികണ്ണൂള്ള നീയുമീമരത്തണലും കിണറും
വിലക്കുകളില്ലാത്ത വീഥികളിലൂടന്നു നമ്മൾ
വിരൽ കോർത്തു ചേർന്നു നടന്ന നാൾ
കാട്ടുപൂക്കളും കായകളും പങ്കിട്ടു പിന്നെ
കുട്ടരോടൊത്തു കുതിച്ചു പാഞ്ഞ നാൾ
പിറകിലെ ബഞ്ചുകളിലെങ്ങാനിരുന്നാരോ
പ്രണയമാരോടെന്നു ചോദ്യമെറീഞ്ഞ നാൾ
പുസ്തകതാളിൽ നിന്നൊരേടൂ കീറിയതിൽ
അക്ഷരതെറ്റു കുറിച്ചു നല്കീടവേ
പ്രണയമെന്തന്നറിവീലയെങ്കിലും സഖീ
നേർത്തനോവായി ഹ്യത്തിലുണ്ടിപ്പഴും
തടിച്ച ചൂരലാൽ തിണർത്ത പാടൂകൾ
കടന്നു പോയ് കാലങ്ങളേറേയും വിഷാദങ്ങൾ
കടന്നില്ല പ്രണയ കുരുക്കിൽ പിന്നൊരിക്കലും
തിരിഞ്ഞുനോക്കാതെ നടന്നു നീങ്ങിനീ
തിരിച്ചുകിട്ടാത്ത ബാല്ല്യത്തിൽ നിന്നുമെന്നേയ്ക്കുമായി
കാത്തിരിക്കുവാൻ പറഞ്ഞില്ല നീയെങ്കിലും
കാത്തിരിന്നു ഏറെ നാൾ ഏകനായ്
കുട്ടിനെത്തിയൊരു കുട്ടുകാരിയെങ്കിലും
കരളിലവളൊരു പട്ടുറൂമാൽ തീർത്തെങ്കിലും
ഇടയ്ക്കു വന്നു വിളിക്കുന്നോർമ്മകൾ
ആദ്യപ്രണയകിനാവുകൾ,

 

Sunday, 26 January 2014

കേരളം തിരിഞ്ഞു നടക്കുന്നു (2)
വിദ്യാർഥികളും മദ്യപാനവും
പാശ്ചാത്യ രാജ്യത്തുള്ള ആൾക്കാരൊക്കെ കേരളത്തിൽ വന്നു തുണിയുടുക്കാൻ പഠിക്കുമ്പോൾ കേരളത്തിലെ ഷോഭിക്കുന്ന യുവത്വം തുണിയുരിഞ്ഞു കളയാൻ നോക്കുകയാണു, ന്യുജനറേഷൻ എന്നു പേരിട്ടു വിളിക്കുന്ന നിക്കർ ജനറേഷനുകളുടെ എണ്ണം അസൂയാർഹമാം വിധം വളരുന്നു എന്ന സന്തോഷത്തോടെ ഞായർ ചിന്തയിലേയ്ക്ക്
കഴിഞ്ഞയാഴ്ചയിലെ പ്രധാന പത്രവാർത്ത അച്ഛൻ വീട്ടിൽ കൊണ്ടു വച്ചിരുന്ന മദ്യം കഴിച്ച് എട്ടാം ക്ലാസുകാരനായ വിദ്യാർഥിമരിച്ചു എന്നതായിരുന്നു, ഞെട്ടിപ്പിക്കുന്ന ഒട്ടനവധി വാർത്തകർ പല പുറങ്ങളിലായി പത്രങ്ങളിലും ലൈവായി ചാനലുകളിലും ഉള്ളതിനാൽ ഈ വാർത്തയും അധികം ഞെട്ടിച്ചില്ല സാധാരണ കാണുന്ന ചരമങ്ങളിലൊന്നിൽ സംസ്കാരിക കേരളം ഈ വാർത്തയും വായിച്ചൊതുക്കി..., അസാധാരണമാം വിധം വാർത്ത കാണുമ്പോൾ ഇതു നടന്നത് നമ്മുടെ രാജ്യത്താണൊ എന്നു ചിന്തിച്ച എഴുപതുകൾ കടന്നു, ഈ വാർത്ത നമ്മുടെ സംസ്ഥാനത്താണൊ എന്നു ചിന്തിച്ച എൺപതുകൾ കടന്ന്, ഇതു സംഭവിച്ചത് എന്റെ ജില്ലയിലാണോ എന്നു ചിന്തിക്കുന്ന തൊണ്ണൂറൂം കടന്ന് ഒടുവിൽ ഇതു സംഭവിച്ചത് എന്റെ വീട്ടിലല്ലല്ലോ എന്നു ചിന്തിക്കുന്ന ന്യൂജനറേഷൻ എന്നു നാം അഭിമാനത്തോടെ സംബോധന ചെയ്യുന്ന കാലഘട്ടത്തിലാണു നാമിപ്പോൾ അവിടെ വിദ്യാർഥികൾ മദ്യം കഴിച്ചു മരിക്കും മദ്യത്തിനായി കരയും ഇതൊക്കെ കാലഘട്ടത്തിന്റെ ആവശ്യമാണു
മുല്ല്യചുതി സംഭവിക്കുന്നു എന്നു വിലപിച്ച സംസ്കാരിക നായകന്മാരും, സാമുഹികപ്രവർത്തകരും ന്യുജനറേഷൻ കാലഘട്ടത്തിൽ കുറയും, അച്ഛനും, മക്കളും അമ്മാവനും  മരുമക്കളും എന്നു വേണ്ട പ്രായഭേദമന്യേ ഒരുമിച്ചിരുന്നാഘോഷിക്കുന്ന വിനോദ പരിപാടിയാണു മദ്യപാനം, ആഘോഷവേളകളിൽ സന്തോഷ സന്ദർഭങ്ങളിൽ, സങ്കടകരമായ അവസ്ഥകളിൽ ഒക്കെ കൈയ്യിൽ നുരയുന്ന പതയുന്ന കണ്ണാടിഗ്ലാസുകളാണു ഹരമെന്നു പറയാം അപ്പോ ചോദിക്കാം പണ്ടു കാലങ്ങളിൽ മദ്യപാനം ഉണ്ടായിരുന്നില്ലേ എന്ന് തീർച്ചയായും ഉണ്ടായിരുന്നു, പുരാണങ്ങളിലും ഇതിഹാസങ്ങളിലും മദ്യസേവയെ കുറിച്ചു പരാമർശമുണ്ട് പക്ഷേ അതൊക്കെ അത്യാവശത്തിനുമാത്രം, ഉപയോഗിക്കുന്നവർക്ക് ഒളിവും മറയുമുണ്ടായിരുന്നു മദ്യപാനത്തിനും മാന്യതയുണ്ടായിരുന്നു ..
ലോകത്തിൽ മദ്യവ്യാപാരത്തിലൂടെ പണമുണ്ടാക്കുന്ന ഏക സർക്കാർ കേരളത്തിലേതാണു എന്നു തോന്നുന്നു പിന്നെ എന്തിനാണു മറയും ഒളിവും, സർക്കാർ തന്നെ സ്കൂൾ നടത്തുന്നു സർക്കാർ തന്നെ ആതുരാലയങ്ങൾ നടത്തുന്നു സർക്കാർ തന്നെ മദ്യവ്യാപാരവും നടത്തുന്നു സർക്കാർ നടത്തുന്ന സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു എന്തുകൊണ്ട് സർക്കാർ വില്ക്കുന്ന മദ്യം ഉപയോഗിച്ചുകുടാ.?
ആരാധന തോന്നുന്ന സിനിമാ താരങ്ങൾ തന്നെ പരസ്യങ്ങളിലുടെ നമ്മെ വൈകിട്ടത്തെ പരിപാടിക്കു ക്ഷണിക്കുമ്പോൾ ആർക്കാണു നിഷേധിക്കാൻ കഴിയുക? പിന്നെ വിദ്യാർഥികളുടെ കാര്യം പറയാനുണ്ടോ അവർക്കു താരം ഉപയോഗിക്കുന്ന ഈ ദ്രാവകം എന്തെന്നറിയാൻ ആഗ്രഹമുണ്ടാവുക സ്വാഭാവികം രക്ഷിതാക്കൾ അനുകുലമെങ്കിൽ പിന്നെ തടസമെന്തിനു വളരെ രസകരമായ ഒരു വായ്മൊഴി കേട്ടിട്ടുണ്ട് അത് തികച്ചും അർഥവത്താണു
“ ഒന്നു രണ്ടു ചിരട്ട കഴിക്കുവോളം
അച്ഛനുണ്ടോ വരുന്നുണ്ട് നോക്കണം
രണ്ടുമുന്നു ചിരട്ട കഴിച്ചെന്നാൽ
അച്ഛനാരടാ ഞാനടാ മോനടാ”
 ഇതു മദ്യപാനത്തിന്റെ വിപത്തിലേയ്ക്കാണു വിരൾ ചുണ്ടുന്നത് അച്ഛനെയും മകനെയും തിരിച്ചറിയാൻ സാധിക്കാത്ത സ്വന്തം സഹോദരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത പെറ്റമ്മയെയും മകളെയും തിരിച്ചറിയാൻ സാധിക്കാത്ത മദ്യമെന്ന മഹാവിഷത്തെ യുവത്വത്തിൽ നിന്നകറ്റാൻ നമ്മുടെ ഭരണകുടം കാര്യക്ഷമമായി ശ്രമിച്ചെങ്കിൽ, ബഡ്ജറ്റിലൂടെ വിദേശമദ്യങ്ങൾക്കു വിലകയറ്റി ലാഭം കുട്ടാൻ ശ്രമിക്കുന്ന സർക്കാർ ഈ മദ്യം കുഞ്ഞുങ്ങളിലെങ്കിലും എത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന്